2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

പ്രവാസം: ഒരു ഗാനം

പ്രവാസഭൂവില്‍ അന്നം തേടി എരിഞ്ഞു തീരുന്നു
പ്രയാസമേറും ജീവിതമിന്ന് കരഞ്ഞു തീര്‍ക്കുന്നു
പ്രകാശ പൂരിത ജീവിത സ്വപ്നം പടുത്തുയര്‍ത്തീടാന്‍
പ്രശാന്ത സുന്ദരമായൊരു നാട് വെടിഞ്ഞു വന്നു നാം.
നാടും വീടും കളകളമൊഴുകും തെളിനീരരുവികളും
കാടും തോടും ഹരിതവനങ്ങളും വെടിഞ്ഞിതാ നമ്മള്‍
ഊഷരമാമീ പ്രവാസഭൂവില്‍ വിയര്‍പ്പൊഴുക്കി നാം
ഉര്‍വ്വരമായൊരു ജീവിതവിജയം നേടിയെടുക്കുക നാം.
പവിത്രമായൊരു ദാമ്പത്യത്തിന്‍ സുവര്‍ണ നിമിഷങ്ങള്‍
വിനഷ്ടമാകും ഈ മരുഭൂവില്‍ അനര്‍ഘനിമിഷങ്ങള്‍.
കളങ്കമില്ലാ പിഞ്ചോമനതന്‍ കുരുന്നുചുണ്ടിന്മേല്‍
വിരിയും പുഞ്ചിരി നുണയാന്‍ ഭാഗ്യം ഇല്ല; നമ്മള്‍ക്കും.
അന്തസ്സുറ്റൊരു യൌവനമിവിടെ എരിഞ്ഞുതീരുമ്പോള്‍
ആരോഗ്യത്തിന്‍ വസന്തകാലം കൊഴിഞ്ഞുതീരുന്നു.
മടക്കയാത്രയിലൈശ്വര്യത്തിന്‍ മധു നിറച്ചീടാന്‍
മറക്കുകില്‍ നാം നഷ്ടം പേറും കരുതിയിരിക്കുക നാം.

2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

വരവെളിച്ചത്തിന്റെ രാവ്

റമദാന്‍;
ജാരാഗ്നി പേറുന്ന
ഏഴതന്‍ വേദന
കണ്ടറിയുന്നിതാ
മാലോകരൊക്കെയും.

അന്നവും പാനീയ
സംസര്‍ഗ്ഗ ശീലവും
പാടെ വെടിഞ്ഞിതാ
ദിവ്യമാം പകലിതില്‍

പുണ്യം വിളങ്ങുമീ
ഏകാന്ത രാവിതില്‍
സാംഷ്ടംഗം വീഴുന്നു
നാഥന്റെ മുമ്പിലും.

കാരുണ്യം വറ്റിയ
ലോകര്‍ക്ക് പാരിതില്‍
കാരുണ്യ സന്ദേശം
നല്‍കുന്നു നാഥനും.

പാപത്തിന്‍ പങ്കില
ജീവിതം മാറ്റുവാന്‍
പാപത്തിന്‍ മുക്തിയും
ഏകുന്നു, ഏകനും.

സന്മാര്‍ഗ ചാരികള്‍
പോരാട്ട ഭൂമിയില്‍
നേട്ടം വരിച്ചതും
ഓര്‍ക്കുന്നു ലോകവും.

നരകത്തിന്‍ മോചനം.
സ്വര്‍ഗത്തിന്‍ നേട്ടവും
ഏകിടും തമ്പുരാന്‍
ദിവ്യമാം രാത്രിയില്‍.

സന്മാര്‍ഗ ദീപ്തിയാം
വരവെളിച്ചത്തിന്‍
തേന്മഴ പെയ്യിച്ച
പുണ്യമാം രാവിതില്‍,

ആയിരം മാസത്തെ
കര്‍മ്മചൈതന്യവും
മാനവനേകുന്നു
കാരുണ്യവാനവന്‍.

അശ്രുകണങ്ങളാല്‍
നിറയുന്ന കണ്ണുകള്‍,
പ്രാര്‍ഥനാ നിര്‍ഭരം
നീറും മനസ്സുമായ്

നിന്റെ സമക്ഷത്തിങ്കല്‍
നില്‍കുമീ പാപിതന്‍
പാപം പൊറുത്തു നീ
രക്ഷിപ്പൂ എന്നെ നീ