2009 ജൂലൈ 30, വ്യാഴാഴ്‌ച

ഈയിടെയായി മാധ്യമങ്ങളീല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണു ആസിയാന്‍ കരാര്‍. നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ജൂലൈ ഇരുപത്തി നാലിനു ചേര്‍ന്ന മന്ത്രിസഭയില്‍ ആസിയാന്‍ കരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചു. കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന കരാറാണിതെന്ന് പറയാതെ വയ്യ. രണ്ടായിരത്തി ഏഴില്‍ നിലവില്‍ വരാന്‍ പാകത്തില്‍ രണ്ടായിരത്തി മൂന്നില്‍ വാജ്പേയി സര്‍ക്കാരാണു ഈ സ്വതന്ത്ര വ്യാപാര കരട് കരാറില്‍ ഒപ്പിട്ടത്. ഈ കരാര്‍ നിലവില്‍ വരുന്നതോടു കൂടി കേരളീയ കര്‍ഷക സമൂഹത്തില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ഒരു നീണ്ട നിര നാം കാണേണ്ടി വരും. ഈ അവസ്ഥ ഉമ്മന്‍ ചാണ്ടി, ആന്റണി ഭരണകാലത്ത് വയനാട്ടിലും മറ്റും ഉണ്ടായതിനേക്കാള്‍ ഭീകരമായിരിക്കും എന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
മുവ്വായിരത്തി അഞ്ഞൂറിലധികം വിദേശ ഉല്പന്നങ്ങള്‍ക്കായി നമ്മുടെ രാജ്യത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുകയാണു ഈ കരാര്‍ കൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ ഉല്‍പന്നങ്ങളില്‍ മുന്നോറോളം തികച്ചും കാര്‍ഷികോല്‍പ്പന്നങ്ങളാണ്. അതു കൊണ്ടു തന്നെ കാര്‍ഷിക രംഗത്തെ നേരിട്ട് ആശ്രയിക്കുന്ന കേരളം പോലെയുള്ള സംസ്താനങ്ങളില്‍ ഈ കരാറിന്റെ ദൂ‍ഷ്യഫലങ്ങള്‍ വളരെ വലുതായിരിക്കും. ഇറക്കുമതി തീരുവ പടിപടിയായി കുറച്ച് കൊണ്ട് വന്ന് തീരെ ഇല്ലാതാക്കുക എന്നതാണ് ഈ കരാറിന്റെ ഉദ്ദേശം. കാലാവസ്താ സവിശേഷതകളാലും മറ്റും മലേഷ്യ, സിങ്കപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ വിലക്ക് നമ്മുടെ മാര്‍ക്കറ്റില്‍ എത്തിച്ചേരുന്നു. ഇതുവഴി നമ്മുടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ച വില ലഭിക്കാതെ വരുന്നു. ഇതു വഴി കര്‍ഷക കുടുംബങ്ങള്‍ കൂട്ട ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു.
ഈ ഒരു അവസ്ഥയില്‍ നാം നമുക്ക് കഴിയുന്ന രീതിയില്‍ ഇതിനെതിരെ ശബ്ദിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നമ്മുടെ നാട് കാത്തിരിക്കുന്നത് ഒരു വലിയ വിപത്തിനേയാണ് എന്ന് നാം മനസ്സിലാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ